2012, സെപ്റ്റംബർ 24, തിങ്കളാഴ്‌ച

ചെമ്പതപ്പാലം


 വള്ളിക്കോട് ചെമ്പതപ്പാലം പൊളിച്ചുതുടങ്ങി



 പുതിയ പാലം പണിയാനായി വള്ളിക്കോട് ചെമ്പതപ്പാലം പൊളിച്ചുതുടങ്ങി. 50 വര്‍ഷം പഴക്കമുള്ള പാലവും ഇരുവശത്തെയും അപ്രോച്ച് റോഡുകളും വീതികുറവായതുകൊണ്ടാണ് പുതുക്കിപ്പണിയുന്നത്. 2.65 കോടി രൂപ മുടക്കിയാണ് പുതുക്കിപ്പണിയല്‍ നടത്തുന്നത്.

വളരെ തിരക്കുള്ള വള്ളിക്കോട്-വി.കോട്ടയം-വകയാര്‍റോഡില്‍ ചെമ്പത തോടിന് കുറുകെയാണ് പാലം. പണ്ട് അച്ചന്‍കോവിലാറ്റില്‍ നിന്ന് തോട്ടിലേക്ക് വെള്ളം കയറി വലിയ വെള്ളപ്പൊക്കമുണ്ടായിരുന്നു. ഇതിനാല്‍ പാലവും റോഡും വലിയ ഉയരത്തിലാണ് പണിതത്. റോഡുകള്‍ക്ക് സംരക്ഷണഭിത്തികള്‍ കെട്ടിയിരുന്നുമില്ല.

ഒട്ടേറെ അപകടങ്ങള്‍ ഇതിനാല്‍ ഇവിടെയുണ്ടായി. വിവിധ അപകടങ്ങളിലായി നാലുപേര്‍ മരിച്ചു. ഒട്ടേറെപേര്‍ക്ക് പരിക്കേറ്റു. മിക്ക അപകടങ്ങളിലും സൈഡ് കൊടുക്കുമ്പോള്‍ വീതിക്കുറവുകാരണം വാഹനങ്ങള്‍ താഴെ വയലിലേക്ക് മറിയുകയായിരുന്നു. പാലം പണിത കോണ്‍ട്രാക്ടര്‍ കുഞ്ഞുപിള്ളയാണ് ആദ്യമായി ബസ് മറിഞ്ഞ് മരിച്ചത്.



പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി വള്ളിക്കോട് മുതല്‍ ഞക്കുനിലംവരെ റോഡിന്റെ വീതികൂട്ടും. അഞ്ചര മീറ്റര്‍ വീതിയുണ്ടാവും. ഇപ്പോള്‍ വെള്ളപ്പൊക്ക ഭീഷണി ഇല്ലാത്തതിനാല്‍ പാലത്തിന്റെയും അപ്രോച്ച് റോഡുകളുടെയും ഉയരം താഴ്ത്താനും തീരുമാനിച്ചിട്ടുണ്ട്. എട്ടുമാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാവും.

പാലംപണി കാരണം ഞക്കുനിലം-താഴൂര്‍ക്കടവ് വഴി വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടിരിക്കുകയാണ്.




2012, സെപ്റ്റംബർ 23, ഞായറാഴ്‌ച

വള്ളിക്കോട്:- ചരിത്രം]


വള്ളിക്കോട്


പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ കോന്നി ബ്ളോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് വള്ളിക്കോട് ഗ്രാമപഞ്ചായത്ത്. 18.66 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ വാര്‍ഡുകളുടെ എണ്ണം 15 ആണ്. മുന്‍കാലത്ത് കുന്നത്തൂര്‍ താലൂക്കിന്റെ ഭാഗമായിരുന്ന വള്ളിക്കോടു വില്ലേജില്‍ ഒരു വില്ലേജ് യൂണിയന്‍ നിലവില്‍ വന്നത് 1951 ല്‍ ആയിരുന്നു. ഏഴംഗങ്ങള്‍ ഉണ്ടായിരുന്ന സമിതിയുടെ പ്രസിഡന്റ് ഡി.ദാമോദരന്‍ പോറ്റിയായിരുന്നു. പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി താലൂക്കില്‍ ജില്ലാ ആസ്ഥാനത്തുനിന്ന് 7 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വളളിക്കോട്. ചെറുകുന്നുകളും താഴ്വരകളുമടക്കം വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമാണ് ഈ പഞ്ചായത്ത്. ഓമല്ലൂര്‍, കൊടുമണ്‍, പ്രമാടം, ചെന്നീര്‍ക്കര, തുമ്പമണ്‍, പന്തളം തെക്കേക്കര എന്നീ പഞ്ചായത്തുകള്‍ വളളിക്കോടു പഞ്ചായത്തിന്റെ അതിരുകളില്‍ സ്ഥിതി ചെയ്യുന്നു. തെക്കുനിന്നും വടക്കോട്ടും കിഴക്കുനിന്നും പടിഞ്ഞാറോട്ടും ചരിഞ്ഞു കിടക്കുന്നു. ഈ പഞ്ചായത്തിന്റെ വടക്കേ അതിരില്‍ കൂടി ഏകദേശം 15 കിലോമീറ്റര്‍ ദൂരം അച്ചന്‍കോവിലാറ് ഒഴുകുന്നു. പതിനഞ്ച് കിലോമീറ്ററോളം വരുന്ന നദീതീരപ്രദേശം പൊതുവെ ഫലഭൂയിഷ്ഠമാണ്. സമതലനിരപ്പില്‍ നിന്നും 100 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള കുന്നുകള്‍ ഈ പഞ്ചായത്തിന്റെ സവിശേഷതയാണ്. വടക്കേ ഇന്‍ഡ്യയില്‍ ഉടലെടുത്ത ബുദ്ധമതവും ജൈനമതവും തെക്കേ ഇന്‍ഡ്യന്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചപ്പോള്‍ അതിന്റെ സ്വാധീനം സമീപപ്രദേശങ്ങളിലെന്നപോലെ വള്ളിക്കോട്ട് ഗ്രാമപ്രദേശത്തും ഉണ്ടായി. വള്ളിക്കോടു പഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന വന്‍പള്ളില്‍ ഒരു കാലത്ത് ഒരു ബുദ്ധമതകേന്ദ്രമായിരുന്നു. ഭരണസൌകര്യത്തിനായി പ്രാചീന ഭരണാധികാരികള്‍ കേരളത്തെ അറുപത്തിനാല് ഗ്രാമങ്ങളായി വിഭജിച്ചിരുന്നു. അതില്‍ ഒരു ഗ്രാമം അച്ചന്‍കോവില്‍ മുതല്‍ ആറന്‍മുള വരെ വ്യാപിച്ചു കിടന്നിരുന്നു. അതിന്റെ ആസ്ഥാനം വള്ളിക്കോടായിരുന്നു. ബുദ്ധമതദേവാലയങ്ങളുടെയും (പള്ളി-ഹിന്ദുക്കളുടെ ദേവാലയങ്ങള്‍ ഒഴിച്ചുള്ള ആരാധനാ സ്ഥലങ്ങള്‍ക്കു പറയുന്ന പേര്) ഭരണസിരാകേന്ദ്രങ്ങളുടെയും അഥവാ കോടതികളുടെയും (കോട്) ആസ്ഥാനമായിരുന്ന ’പള്ളിക്കോട് ‘പില്‍ക്കാലത്ത് വള്ളിക്കോട് എന്ന് അറിയപ്പെട്ടു.